2012 ജൂൺ 16, ശനിയാഴ്‌ച

പൂരപിരിവ്‌

പിലാക്കാട് രാമന്‍കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിന്റെ പിരിവിനു പോവുക എന്ന് പറഞ്ഞാല്‍ യുവ പിലക്കാടന്മാര്‍ക്ക് അന്നതൊരു ഹരമായിരുന്നു (കാലഘട്ടം 1990 കളില്‍). ഹരത്തിന്റെ  മൂലകാരണം പലതരത്തിലുള്ള advantages അനുഭവിക്കാന്‍ യോഗമുണ്ട് എന്നത് തന്നെ. ഒന്നാമത്തെ advantage, The ever most required ഫുഡ് അടി തന്നെ (അതെല്ലായ്പ്പോഴും ടോപ്‌ ഫൈവ് റാങ്ക് ലിസ്റ്റില്‍ ഒന്നാമത്തെ പദം അലങ്കരിച്ചു പോന്നിരുന്നു), പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ യുവ പിലക്കാടന്മാരെയും പോലെ ഈയുള്ളവനും വയറൊഴിച്ച് കച്ചകെട്ടി എത്രപ്രാവശ്യം ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നു. അന്ന് അടിച്ചു കേറ്റിയിരുന്ന പൊറോട്ടയും ബീഫ് ഫ്രൈ ആന്‍ഡ്‌ ബീഫ് ചാറും എന്തെന്നില്ലാത്ത ഒരു ഫുഡ്‌ സാറ്റിസ്ഫാക്ഷന്‍ യു. പി. (യുവ പിലക്കാടന്‍) മാരുടെ വയറിനു സമ്മാനിച്ചിരുന്നു (ബാക്ക് ഗ്രൗണ്ടില്‍ മറ്റു പലതും ബോണസ് ആയിട്ടും കിട്ടിയിരുന്നു). ഹോട്ടല് കണ്ടാല്‍, താറാക്കൂട്ടത്തിന്, പൂട്ടിയ കണ്ടം കാണുമ്പോള്‍ ഉള്ള same ആക്ക്രാന്തം യു. പി. മാര്‍ക്ക് ഉണ്ടെന്നു മനസ്സിലാക്കിയ പൂരകമ്മിറ്റിക്കാരായ മേ. പി. (മേജര്‍ പിലക്കാടന്‍) മാര്‍, പൂരകമ്മിറ്റി മീറ്റിങ്ങുകളിലൂടെ ഫുഡ്‌ ക്വാണ്ടിറ്റിക്ക് പരിധി നിശ്ചയിച്ചെങ്കിലും യു. പി. മാരുടെ സുനാമി പോലെയുള്ള ഈ ഒരു ആവേശത്തിന് മുന്നില്‍, ആവശ്യത്തിനു മുന്നില്‍ അതൊക്കെ അപ്പൂപ്പന്‍ താടി പോലെ കാറ്റില്‍ പറന്നു. നെലം തൊടാന്‍ സമ്മതിച്ചില്ല.

രണ്ടാമത്തെ advantage കമ്പനിക്കു അടിക്കുന്ന extra earnings ആണ്. ഈ കമ്പനി എന്ന് പറയുന്നത് പിരിവു നടത്തുന്ന ടീമിനെയാണ്. പിലക്കാടിന്റെ എട്ടുഭാഗത്തെക്കും 4 ഓ 5 ഓ വീതം മെമ്പര്‍മാരുള്ള ഓരോ ടീം ആയിരിക്കും പിരിവിനു പോവുക. ചിലപ്പോള്‍ അത് 2 ഓ 3 ഓ  മെമ്പര്‍മാരായിട്ടും പോകാറുണ്ട്. ഓരോ വീട്ടിലും പിരിവിനു ചെല്ലുമ്പോള്‍ dangorus ആയിട്ടുള്ള പല സാഹചര്യങ്ങളും കമ്പനി മെമ്പര്‍മാര്‍ക്ക് അതിജീവിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് കൂട്ടില്‍ നിന്നും അല്ലെങ്കില്‍ തൊടലില്‍ നിന്നും അഴിച്ചു വിട്ട ശുനകന്‍മാര്‍, വളരെ most dangerous ആയിട്ടുള്ള ഒരു വിഭാഗമാണ്‌ ഇക്കൂട്ടര്‍. ഇവറ്റകള്‍ ചിലപ്പോള്‍ ഗറില്ല യുദ്ധമുറകള്‍ ആയിരിക്കും ഇരകളുടെ മേല്‍ പരീക്ഷിക്കുക. വീടിന്റെ നാനാ ദിക്കിലും ഉള്ള വേലി പൊത്തില്  മണത്തു നോക്കിയും വീട്ടു പറമ്പിന്റെ ഓരോമൂലയിലും കാലുപൊക്കി തന്റെ ആധിപത്യം സ്ഥാപിക്കുമ്പോളൊക്കെ ആയിരിക്കും മേല്‍പറഞ്ഞ കമ്പനി, പിരിവിനു പടികടന്നു വരുന്നത്. വീട്ടുപറമ്പില്‍ വിഹരിക്കുന്ന ഗറില്ലകളെ കാണാതിരിക്കുകയും യെവന്മാരുടെ സഡന്‍ ആറ്റാക്കില്‍ സ്ടാച്യു ഓഫ് ലിബര്‍ട്ടി ആവുകയും ഉള്ള അനുഭവം ഈ കമ്പനി മെമ്പര്‍ക്ക്‌ ഉണ്ടായിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ കണ്ട അണ്ടനും അടകോടനും ഈസിയായി നടത്താന്‍ പറ്റുന്ന ഒരയിറ്റമല്ല ഈ പരിപാടി വളരെയധികം മനക്കട്ടിയും, തൊലിക്കട്ടിയും, കായികാധ്വാനവും സര്‍വ്വോപരി എക്സ്പീരിയെന്സും വേണ്ട ഒരു കലയാണ്‌ പൂര പിരിവ്.

അപ്പൊ പറഞ്ഞു വന്നത് extra earnings, ഇപ്പൊ പിരിവ് കമ്പനി ഒരു വീട്ടില്‍ ചെല്ലുകയാണ്, അവിടെ ഉമ്മറത്തെ കോലായില് ചാരുകസേരയില് അന്നത്തെ ദിനപത്രത്തില്‍ തലമുക്കിയിരിക്കുന്നു ഒരു കാര്‍ന്നോര്‍.

"നമസ്കാരണ്ട്"

"ആ ... ന്താ??" കണ്ണടയുടെയും പുരികത്തിന്റെയും എടെകൂടെ ജെല്ലികെട്ടു കാളയെപോലെ ഒരു ഉഗ്ര നോട്ടം നോക്കി ചോദ്യം.

"പിലാക്കാട് രാമന്‍കുളങ്ങര ക്ഷേത്രത്തിലെ പൂരാണ്"

"അയിനിപ്പോ ഞാന്താവേണ്ടേ" ഓണ്‍ ദി സ്പോട്ടിലാണ് അടുത്ത ചോദ്യം ഇടവേളയില്ല.

"അല്ല ഞങ്ങളയിന്റെ പിരിവിന് വന്നതാ"

"നേരം വെളിചാവുമ്പോളെക്കും എറങ്ങിക്കോളും ഓരോ കുറ്റിം പിടിച്ച്, ങ്ങള്‍ക്കൊന്നും വേറെ പണിം തൊരോം ല്ലേ?"

ഇവിടെയാണ്  തൊലികട്ടി ഉപയോഗിക്കേണ്ടത്. പരമാവധി വിനയം മുഖത്ത് വാരിത്തേച്ച് വായെടെ രണ്ടറ്റവും വലത്തേ ചെവി തൊട്ട് ഇടത്തെ ചെവി വരെ വലിച്ചു പിടിച്ച് കാര്‍ന്നോര്‍ക്ക് ഒരു ചിരി പാസ്സാക്കണം.

"ആരാ ഉമ്മര്‍ത്ത്" എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഇതുപോലത്തെ ശബ്ദം ചിലപ്പോള്‍ അകത്തു നിന്നും കേള്‍ക്കാം.

"ആത്‌ പിരിവിന് വന്നതാന്നും, വേറെ പണീല്ലല്ലോ ഇവറ്റക്ക് .... മ്മ് മ്"

മുക്രയിടുന്നതുപോലെ മൂളീട്ട് മൂപ്പര് അകത്തേക്ക് പോകും. അപ്പോഴും തൊലിക്കട്ടി ചോര്‍ന്നുപോകാതെ അതെ പൊസ്സിഷനില്‍ തന്നെ നില്‍ക്കണം. അകത്തേക്ക് പോയ ആള്‍ തിരിച്ചു വന്നാല്‍ ആ വാല്യുബ്ള്‍ ചിരി ഫ്രീ ഓഫ് കോസ്റ്റ് ആയി ഒന്നുംകൂടി കൊടുക്കണം.

"ന്നാ...ഇപ്പോവിടെതേള്ളൂ" രണ്ടു രൂപയുടെ ഒറ്റകോയിന്‍ നീട്ടിയിട്ട് മുരളും.

"ഓ...ആയിക്കോട്ടേ, ള്ളത് മതി" മുക്രയിടലും മുരള്‍ച്ചയും കേട്ടാല്‍ തന്നെ മനസ്സിലാക്കിക്കോണം, അധികം പുഷ്ഷിങ്ങിനു നില്‍ക്കരുത് എന്ന്, കാരണം  എക്സ്പീരിയെന്‍സ്.

രസീത് എഴുതാന്‍ എടുത്താല്‍ ഭാഗ്യണ്ടെങ്കില്‍ "രസീതും കിസീതും ന്നും വേണ്ട" എന്ന മറ്റൊരു മുരള്‍ച്ച കേള്‍ക്കാം. 'ഓ സന്തോയം' എന്ന് മനസ്സില്‍ മാത്രമേ പറയാന്‍ പാടുള്ളൂ. ഈ രണ്ടു രൂപ കണക്കില്‍ പെടാത്തതും, നിരുപദ്രവും, പൂരത്തിന്‍റെ ബജ്ജറ്റിന് ഒട്ടും ഭീഷണിയില്ലാത്തതും ആകുന്നു, ആയതിനാല്‍ അത് കമ്പനിക്ക് അടിച്ചു. ഇതാണ് നേരത്തെ പറഞ്ഞ എക്സ്ട്രാ ഏണിംഗ്സ്. വളരെ അപൂര്‍വത്തില്‍ അത്യപൂര്‍വമായെ ഇങ്ങനെ സംഭവിക്കുള്ളൂ. ഞങ്ങള്‍ പിലക്കാടന്മാരും, തളി, വരവൂര്‍, ആറങ്ങോട്ടുകര, തലശ്ശേരി, എഴുമങ്ങാടുള്ളതുമായ എല്ലാ പൌരന്മാരും, പൌരനികളും പൂരത്തിനെയും ഉത്സവത്ത്തിനെയും നെഞ്ചിലേറ്റി പ്രോല്‍സാഹിപ്പിക്കുന്നവരായതുകൊണ്ട് ഇത്തരം അപൂര്‍വ്വ ഭാഗ്യം കമ്പനിക്ക് അധികം അടിക്കാറില്ല. എല്ലാവരും കാര്യമായി  തന്നെ പിരിവ് തരും എന്നര്‍ത്ഥം.

പൂരത്തിന്റെ ഭാഗമായ ഒരു പിരിവു ദിവസം, ഞാനും ചാക്കോച്ചിയും മാത്രമേ അന്ന് പിരിവിനുണ്ടായിരുന്നുള്ളൂ. ആറങ്ങോട്ടുകര ഭാഗത്തേക്കാണ് അന്ന് ഞങ്ങള്‍ക്ക് നറുക്ക് വീണത്‌, അന്ന് അടിച്ചു കേറ്റാന്‍ പോകുന്ന പൊറോട്ടയുടെ എണ്ണം എത്രവേണമെന്നും, ബീഫ് മൂത്തതാവുമോ, അതോ എളേത് കിട്ടുമോ എന്നും, അല്ലെങ്കില്‍ ഒരു ചെയ്ഞ്ചിനു വേണ്ടി നമുക്കിന്നു ചോറും മീങ്കൂട്ടാനും മതിയോ, ഇനി മീങ്കൂട്ടാനാണേങ്കില്‍ അത് ചാളയായിരിക്കുമോ, അതോ ആയിലയാകുമോ, ഇത് രണ്ടുമല്ലാത്ത, വായേല് വച്ചാല്‍ അണ്ണാക്കില് കുത്തിക്കേറുന്ന തരം മുള്ളുള്ള ചെമ്പല്ലിയാകുമോ എന്നും അങ്ങനെയാണെങ്കില്‍ ഏതു ഹോട്ടലില്‍ ചെന്ന് പൂശണം, പോകുന്ന വഴിക്ക് പൊട്ടിയതോടിന്റെ അവിടെയുള്ള ചായക്കടയില്‍ നിന്നുവേണോ അതോ ആറങ്ങോട്ടുകര സെന്ററില്‍ നിന്നുവേണോ തുടങ്ങിയ അന്താരാഷ്ട്രവും പ്രധാനപെട്ടതുമായ മേറ്ററുകള്‍ ചര്‍ച്ച ചെയ്തും ഇത് ദഹിപ്പികാന്‍ ആവശ്യമായ രാസപദാര്‍ത്ഥങ്ങള്‍ വയറിനു ഓര്‍ഡര്‍ കൊടുത്തും ഞങ്ങള്‍ ഞങ്ങളുടെ അന്നത്തെ കാര്യപരിപാടിയിലേക്ക് കടന്നു. ഓരോ വീടും സ്കാന്‍ ചെയ്തു ഡെയ്ന്‍ജര്‍ സിറ്റുവേഷനുകള്‍ തരണം ചെയ്തും, സ്കാനിങ്ങില്‍ അപ്ഡേറ്റ് ആയ തരുണീമണികളെ ഫില്‍റ്റര്‍ ചെയ്തെടുത്ത് വീണ്ടും സ്കാന്‍ ചെയ്തും ഞങ്ങളുടെ പിരിവുപരിപാടികള്‍ കാര്യമായിട്ട് തന്നെ മുന്നോട്ടു പോയികൊണ്ടിരുന്നു.

എസ്റ്റെറ്റുപടിയെത്തിയപ്പോഴേക്കും നട്ടുച്ച 12 മണി ആയി. "അല്ലേടാ ഇനി മ്മക്ക് ഫുഡലക്കീട്ട് നീങ്ങ്യാലോ" ഇത്  ചാക്കുനെ കൊണ്ട് പറയിപ്പിച്ചത് നേരത്തെ അവന്‍ ഓര്‍ഡര്‍ ചെയ്ത രാസപദാര്‍ത്ഥങ്ങളുടെ ശക്തിയായിരുന്നു.

"നിക്കട മ്മക്ക് ആ ഒരു എടോഴിം കൂടി കവറീത്ട്ട് അലക്കാം, അപ്പോഴേക്കും ഒന്നര്യാവും, നല്ലലക്കലക്കാം, കാലത്തലക്കീത് ദഹിച്ചിട്ടില്ല"

"യ്യ്  ന്താ കാലത്ത് കേറ്റീത്??" അവന്റെ ആകാംക്ഷ എനിക്കൂഹിക്കാന്‍ കഴിയും, കാരണം ഇത്രക്കൊന്നും പിടിച്ചു നില്‍ക്കാനുള്ള സ്റ്റാമിന എനിക്കില്ല എന്ന് അവനറിയാം.

"ചപ്പാത്ത്യാ ഒരു പത്തെണ്ണം കേറ്റി" ഒരു പ്രതികരണവും അവന്റെ ഭാഗത്ത് നിന്നും ഉണ്ടാകാഞ്ഞപ്പോള്‍ അവനെ ഒന്ന് വെറുതെ നോക്കീതാ. കണ്ണുരണ്ടും ബള്‍ബ്ബായി എന്നെ തുറിച്ചു നോക്കുന്ന അവനെയാണ്‌ ഞാന്‍ കണ്ടത്.

"അന്‍റെ വീട്ടില് ചോയിക്കാനും പറയാനൊന്നും ആരൂല്ലേ??" എന്ന അവന്റെ ചോദ്യം ഞാന്‍ നിഷ്ക്കരുണം ഡിലീറ്റ് ചെയ്തു. അവന്റെ ചോദ്യത്തിന് വലിയ അത്ഭുതം ഒന്നും ഇല്ല. ഞാഞ്ഞൂലിന് വയറിളക്കം പിടിച്ച മാതിരിയുള്ള എന്റെ അന്നത്തെ കോലം കണ്ടാല്‍ ഞാന്‍ ഇമ്മാതിരിയുള്ള അക്രമം ചെയ്യുമോന്ന് ആര്‍ക്കും സംശയം തോന്നാം. അങ്ങനെ ആ പ്രദേശം ഏകദേശം കവര്‍ ചെയ്തു കഴിയാറായി.

"മതീടെക്ക ഇനി മ്മക്ക് വല്ലതും കഴിച്ചിട്ട് മതി" അവന്റെ ദഹനരസങ്ങള്‍ പ്രതിഷേധം അറിയിക്കാന്‍ തുടങ്ങി.

"നിക്ക് ഈയ്യൊരു വീടും കൂടി കേറാം" കുറച്ചു ദൂരെ ഒറ്റപെട്ടു കിടക്കുന്ന ഒരു ഓടിട്ട വീട് ഞാന്‍ ചൂണ്ടി കാണിച്ചു. വീട്ടിലേക്കു കേറാന്‍ 4, 5 സ്റ്റെപ്പുകള്‍ ഉണ്ട് വഴിയില്‍ നിന്നും കുറച്ചു ഉയരത്തില്‍ ആണ്. ഒരു ചെറിയ വീട്, കേറി ചെല്ലുമ്പോള്‍ ഉമ്മറത്തെ തിണ്ണയില്‍ കാലും നീട്ടി ഞങ്ങളെയും നോക്കി ഒരു രൂപം ചിരിച്ചും കൊണ്ട് ഇരിക്കുന്നുണ്ട്. മറ്റെകാല് തിണ്ണയുടെ  അപ്പുറത്തായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുണ്ടായിരുനില്ല. കുറ്റി തലമുടി, കുടമണിയുടെ ഷേയ്പ്പിലുള്ള മുഖം, മുഖത്തുള്ള രണ്ടു കണ്ണുകളിലെ ഒരു കണ്ണ് എന്നെയും മറ്റേ കണ്ണ് ചാക്കൂനെയും നോക്കുന്നു... കോങ്കണ്!!!...ഫ്രന്റ്‌ റോയിലെ പല്ലുകളില്‍ നടുവില്ലെ രണ്ടെണ്ണം മോട്ടുമുയലിന്റെ പല്ലുപോലെ നിക്കുന്നുണ്ട്. മൊത്തത്തില്‍ ഒരു മാനുഫാക്ച്ച്വര്‍ ഡിഫെക്റ്റ് ബോഡി. ട്രൌസര്‍ ആന്‍ഡ്‌ ചാത്തന്‍ കളര്‍ ഷര്‍ട്ട്‌ വേഷം, ബട്ടന്‍സുകള്‍ വരിതെറ്റിയിട്ടിരിക്കുന്നു. ഒരു വശപെശക് ഫീല്‍ ചെയ്യുന്നില്ലേ എന്നൊരു സംശയം.

"വര്യാ...വര്യാ ... ങ്ങളെന്താ  നേരം വൈക്യേ??" ചിരിച്ചും കൊണ്ട് ആഥിതേയന്റെ അന്വേഷണം. ഞങ്ങള്‍ മിഴിച്ചും കൊണ്ട് പരസ്പരം നോക്കി. വശപെശക്  നമ്പര്‍ 2!!.

"പിലാക്കാട് രാമന്‍കുളങ്ങര ക്ഷേത്രത്തിലെ പൂരാണ്"

"ആയിക്കോട്ടെ അതിനെന്താ ങ്ങള് കേറിയിരിക്കിന്‍. ഇപ്പ വരും"

"ആര്"

"അമ്മിണ്ണി... അല്ലാണ്ടാരാ, ചായണ്ടാക്കാന്‍ പോയിരിക്ക്യാ ഇപ്പ വരും ങ്ങള് കേറിയിരിക്കിന്‍" വീണ്ടും വെല്‍ക്കം നോട്ട് വിത്ത്‌ ചിരി.

വിശന്നു തളര്‍ന്ന ചാക്കോച്ചിയാണെങ്കില്‍ മൂട് വക്കാന്‍ ഒരു സ്ഥലം കിട്ടിയാല്‍ സ്വര്‍ഗ്ഗം കിട്ടിയ മാതിരി എന്ന കണ്ടീഷനായത് കൊണ്ട് ടിയാന്റെ വെല്‍ക്കം നോട്ട് ഹൃദയം നിറഞ്ഞു സ്വീകരിച്ചു തിണ്ണയില്‍ കേറിയിരിപ്പായി.

"ഇതെന്തിനാ വടിയൊക്കെ" ചുള്ളന്റെ കയ്യിലുള്ള ഒന്നൊന്നര വണ്ണമുള്ള ശീമകൊന്നയുടെ തണ്ട് അപ്പോഴാണ്‌ എന്റെ കണ്ണില്‍ പെട്ടത്.

"കാക്ക ശല്യെ...ഈ കാക്കകളെ കൊണ്ട് വല്ലാത്ത ശല്ല്യമാണന്നേയ്" അപ്പോഴും അദ്ദേഹം നന്നായി ചിരിക്കുന്നുണ്ട്.

പെശക് നമ്പര്‍ 3!!. സാധാരണ വല്ല കൊപ്രയോ, കൊണ്ടാട്ടമോ ഉണക്കാന്‍ മുറ്റത്ത് വക്കുമ്പോഴാണ് ഈ കാക്ക ശല്യം ഉണ്ടാകുന്നത്. ഈ മുറ്റത്താണേങ്കില്‍ രണ്ടു  വിറകുകൊള്ളിയല്ലാതെ വേറൊന്നും കാണാനില്ല.

പൊടുന്നനെയാണ് ചാക്കോച്ചി തിണ്ണയില്‍ നിന്നും ചാടി എന്റെ അടുത്ത് തന്നെ ക്രാഷ് ലാന്‍ഡ്‌ ചെയ്തത്.

"ഡാ ഇയാളെ ചങ്ങലകൊണ്ടു കെട്ടിയിരിക്കണ്" വിറഞ്ഞ ശബ്ദത്തിലുള്ള ചാക്കൂന്റെ ശബ്ദം എന്റെ ചെവിയില്‍ വീണു. അദ്ദേഹത്തിന്റെ മറ്റേ കാല് ചാക്കു കണ്ടിരിക്കുന്നു.

ഞെട്ടിതരിച്ചുകൊണ്ട് ഞങളുടെ വശപെശക് സംശയം യാഥാര്‍ത്യത്തിലേക്ക് വഴിമാറി. ഇയാള്‍ക്ക് മാനുഫാക്ച്ച്വര്‍ ഡിഫെക്റ്റ് ബോഡിക്ക് മാത്രമല്ല തലക്കുള്ളിലും ഉണ്ടെന്ന യാഥാര്‍ത്ഥ്യം. വീടിന്റെ മുറ്റവും പടിയും കടന്നു എടോഴിലെത്താന്‍ ഞങ്ങള്‍ക്ക് സെക്കന്റുകളെ വേണ്ടിവന്നുള്ളൂ. മുന്‍പ് പറഞ്ഞ കായികാധ്വാനം ഇവിടെ ഗുണം ചെയ്തു. അണച്ച് കൊണ്ടിരുന്ന ഞങ്ങളോട് എടോഴീകൂടെ പോകുന്ന ഒരു ചേട്ടനാണ് മറ്റൊരു യാഥാര്‍ത്ഥ്യം വെളിപെടുത്തിയത്.

"തലയ്ക്ക് നല്ല സുഖല്യാത്ത ആളാണേയ്. അങ്ങനെ ഉപദ്രവം ഒന്നൂല്ല, പരിചയല്ലാത്തോരെ കണ്ടാല്‍ വടികൊണ്ട് തലക്കിട്ടാ വീക്ക്യാ. ങ്ങള്‍ക്ക് നല്ല ദൈവാധീനണ്ട്"

ആ വടികൊണ്ട് തലക്കൊന്ന് കിട്ട്യാ, മെഡുല ഒബ്ലാങ്ങെറ്റ വഴിമാറിപോകും. പൂരപിരിവിനു ഇറങ്ങുമ്പോള്‍ മനക്കട്ടിയും, തൊലിക്കട്ടിയും, എക്സ്പീരിയെന്സും മാത്രം പോര ദൈവാധീനവും വേണമെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ